സർവീസ് നിലച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും പൊന്നാനി പടിഞ്ഞാറേക്കര ജങ്കാർ സർവീസ് പുനരാരംഭിച്ചില്ല.
നിരക്ക് കൂട്ടുന്നതുമായി ബന്ധപ്പെട്ട് കരാർ നടത്തിപ്പുകാരനും നഗരസഭയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് സർവീസ് അവസാനിപ്പിക്കുന്നതില്‍ കലാശിച്ചത്. പകരം സംവിധാനങ്ങള്‍ ഏർപ്പെടുത്താനുള്ള നഗരസഭയുടെ നീക്കം വിജയിച്ചതുമില്ല. രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെ ഉണ്ടായിരുന്ന ജങ്കാർ സർവീസ് വിദ്യാർത്ഥികളും ജോലിക്കാരുമടക്കം നിരവധി പേർക്ക് ആശ്രയമായിരുന്നു. എറണാകുളത്തേക്കും കോഴിക്കോട്ടേക്കും പോകുന്ന ദീർഘദൂര യാത്രക്കാർക്കും ജങ്കാർ സർവീസ് അനുഗ്രഹമായിരുന്നു.
നിലവില്‍ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ നടക്കുന്നതിനാല്‍ ആനപ്പടി മുതല്‍ ചമ്രവട്ടം ജംഗ്ഷൻ വരെ കടുത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ചമ്രവട്ടം ജംഗ്ഷനിലെയും ചമ്രവട്ടം പാലത്തിലെയും ഗതാഗതക്കുരുക്ക് മൂലം പൊന്നാനിയില്‍ നിന്നും തിരൂരിലേക്കെത്താൻ രണ്ട് മണിക്കൂറിലധികം സമയമെടുക്കുന്നുണ്ട്. ജങ്കാർ സർവീസ് ഉണ്ടായിരുന്നെങ്കില്‍ പടിഞ്ഞാറെക്കര വഴി തിരൂരിലേക്കുള്ള യാത്രയിലൂടെ ഈ കുരുക്ക് ഒഴിവാക്കാനാവുമായിരുന്നു. തിരൂർ മേഖലയില്‍ നിന്നും ഒരുപാട് വിദ്യാർത്ഥികള്‍ പൊന്നാനിയിലെ കോളേജുകളെ പഠനത്തിന് ആശ്രയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാർത്ഥികള്‍ക്കും ജങ്കാർ സർവീസ് വളരെ ഉപകാരമാകും. പൊന്നാനിയിലെ ടൂറിസം കേന്ദ്രമായ നിളയോര പാതയിലേക്ക് കൂടുതല്‍ ആളുകളെത്തുന്നതിനും ജങ്കാർ സർവീസ് സഹായകരമാകും.