ഇതിന്റെ റീൽസ് വീഡിയോ ഞങ്ങള്‍ ഇറക്കാം; പോലീസ് സ്റ്റേഷന് മുന്നിലൂടെ മണല്‍ കടത്തുന്ന റീല്‍സ് ഇറക്കിയതോടെ മണല്‍മാഫിയ കുടുങ്ങി; അതേ നാണയത്തിൽ തിരിച്ചടിച്ച് പോലീസിന്റെ ഉഗ്രൻ മറുപടി റീല്‍സും
നിലമ്ബൂർ: രാത്രി പോലീസ് സ്റ്റേഷന് മുന്നിലൂടെ മണല്‍ കടത്തുന്ന വിഡിയോ എടുത്ത് റീല്‍സ് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ വിദ്യാർത്ഥി ഉള്‍പ്പെടെ 7 പേർ പിടിയില്‍.
മമ്പാട് ഓടായിക്കല്‍ മറ്റത്ത് ഷാമില്‍ ഷാൻ (21), കാട്ടുമുണ്ട വലിയ തൊടിക മർവാൻ (20), പുളിക്കല്‍ അമീൻ (19), വടപുറം ചേകരാറ്റില്‍ അല്‍ത്താഫ് (22), ചേകരാറ്റില്‍ മുഹമ്മദ് സവാദ് (22), കണ്ണംതൊടിക അബ്ദുല്‍ മജീദ് (34) കരിമഠത്തില്‍ സഹീർ (23) എന്നിവരെയാണ് ഇൻസ്പെക്ടർ മനോജ് പറയട്ട അറസ്റ്റ് ചെയ്തത്. മണല്‍ മോഷ്ടിച്ചു കടത്തി എന്നതാണ് കേസ്. പ്രതികളെ സ്റ്റേഷനിലെത്തിക്കുന്നതും മണല്‍ കടത്തിയ ലോറി പിടികൂടുന്നതുമടക്കം ചിത്രീകരിച്ച് പൊലീസ് മറുപടി റീല്‍സും ഇറക്കി.
ഷാമില്‍ ഷാൻ, അല്‍ത്താഫ്, മജീദ് എന്നിവരാണ് ലോറി ഉടമകള്‍. മർവാൻ ഡ്രൈവറാണ്. സഹീർ, സവാദ്, മജീദ് എന്നിവർ ബൈക്കുകളില്‍ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നീക്കം നിരീക്ഷിക്കുന്നവരാണ്. 24ന് രാത്രി പുള്ളിപ്പാടം കടവില്‍നിന്ന് മണല്‍ കയറ്റി മയ്യംതാനിക്ക് കൊണ്ടുപോകുന്ന വിഡിയോ വിദ്യാർഥി അമീനാണ് ചിത്രീകരിച്ചത്. അമീന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോ വിവാദമായതോടെ നീക്കം ചെയ്തെങ്കിലും പത്രവാർത്തയെത്തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കേസെടുത്തു. 24 മണിക്കൂറിനുള്ളില്‍ പ്രതികള്‍ പിടിയിലായി.
ഷാമില്‍, അല്‍ത്താഫ് എന്നിവർക്കെതിരെ നേരത്തേയും മണല്‍കടത്ത് കേസുകളുണ്ട്. ഇരുവരും അടുത്ത ദിവസം വിദേശത്ത് പോകാനിരിക്കുകയായിരുന്നു. വിദേശത്ത് എത്തിയാല്‍ പിടിക്കപ്പെടില്ല എന്ന വിശ്വാസത്തിലാണ് റീല്‍സ് പോസ്റ്റ് ചെയ്തതെന്ന് പ്രതികള്‍ മൊഴി നല്‍കി. കോടതിപ്പടിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഒളിപ്പിച്ച ലോറി പിടിച്ചെടുത്തു. എസ്‌ഐമാരായ തോമസ് കുട്ടി ജോസഫ്, ടി.മുജീബ്, കെ.രതീഷ്, എസ്‌ഐ ഇ.എൻ.സുധീർ, നൗഷാദ് ഷിഫിൻ കുപ്പനത്ത്, അനീറ്റ് ജോസഫ്, സജീഷ്, ടി.പ്രിൻസ്, വിവേക്, ഷൗക്കത്ത്, സുബൈറുദ്ദീൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.