ഗൊലാനിൽ ഹിസ്ബുല്ല ആക്രമണം 12 മരണം, തിരിച്ചടിക്കുമെന്ന് ഇസ്രായേൽ
▪️ മുന്നറിയിപ്പുമായി ഇറാനും
▪️ പശ്ചിമേഷ്യ യുദ്ധ ഭീതിയിൽ
തെല്‍ അവീവ് : ഗാസ യുദ്ധത്തിനൊപ്പം, ഇസ്രയേലും ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പും തമ്മിലുള്ള സംഘർഷം സമ്ബൂർണ യുദ്ധത്തിലേക്ക് മാറുമെന്ന ഭീതിയില്‍ ആണ് പശ്ചിമേഷ്യ.
ശനിയാഴ്ച ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള ഗോലാൻ ഹൈറ്റ്സിലെ റോക്കറ്റാക്രമണമാണ് സ്ഥിതി വഷളാക്കിയത്.
ഫുട്ബോള്‍ ഗ്രൗണ്ടിലുണ്ടായ ആക്രമണത്തിലാണ് 12 കുട്ടികളും കൗമാരക്കാരും മരണപ്പെട്ടത്. 13 പേർക്ക് പരിക്കേറ്റു. 1967ലെ യുദ്ധത്തില്‍ സിറിയയില്‍ നിന്ന് ഇസ്രയേല്‍ പിടിച്ചടക്കിയതാണ് ഗോലാൻ ഹൈറ്റ്സ്. 40,000ത്തിലധികം പേർ ഇവിടെ ജീവിക്കുന്നു.
ആക്രമണം നടത്തിയത് ഹിസ്ബുള്ളയാണെന്ന് ഇസ്രയേലും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതികരിച്ചു. ഹിസ്ബുള്ളയും ലെബനനും ഇത് എതിർത്തു. തിരിച്ചടിയായി ഇസ്രയേല്‍ വ്യോമസേന ഇന്നലെ പുലർച്ചെ ലെബനണിലെ ഏഴ് ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ബോംബിട്ടു.
ഹിസ്ബുള്ള വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ലെബനനെ ആക്രമിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് ഇറാൻ ഇസ്രയേലിനും മുന്നറിയിപ്പ് നല്‍കി.
ഇറാനും ഹിസബുള്ളയെ പിന്തുണയ്ക്കുന്നു. മദ്ധ്യ ഗാസയില്‍ അഭയാർത്ഥികള്‍ തങ്ങിയ സ്കൂളില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 30 പേർ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഗോലാനിലെ ആക്രമണം. ലെബനൻ അതിർത്തിയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ നാല് പേരും കൊല്ലപ്പെട്ടിരുന്നു.
ഹിസ്ബുള്ള-ഇസ്രയേല്‍ സംഘർഷത്തില്‍ ഇതുവരെ 450ലേറെ പേരാണ് ലെബനനില്‍ കൊല്ലപ്പെട്ടത്. ഇസ്രയേലില്‍ 40 പേരും കൊല്ലപ്പെട്ടു.
ഇറാൻ റോക്കറ്റ്
തെക്കൻ ലെബനനിലെ ചെബാ ഗ്രാമത്തില്‍ നിന്നാണ് റോക്കറ്റ് തൊടുത്തതെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇറാന്റെ ഫലാക്ക് - 1റോക്കറ്റാണ് ഇവിടെ ഉപയോഗിച്ചത്. ശനിയാഴ്ച വടക്കൻ ഇസ്രയേലിലെ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുള്ള ഇതേ റോക്കറ്റ് പ്രയോഗിച്ചിരുന്നു.