നൂറോളം വീടുകളുടെ പൊടിപോലും കാണുന്നില്ല: മുന്നൂറിൽ പരം ആളുകളെ കാണാതായി; ഉരുള്‍പൊട്ടലിനിരയായവരില്‍ ഏറെയും പാവപ്പെട്ട എസ്റ്റേറ്റ് തൊഴിലാളികളാണ്.
ചൂരല്‍മല ഹയർസെക്കൻഡറി സ്കൂളിനു സമീപത്തുണ്ടായിരുന്ന എഴുപതോളം വീടുകള്‍ അവിടെ കാണാതായി. കൂറ്റൻപാറക്കഷണങ്ങളും മരങ്ങളും മണ്ണും ചെളിയും കുതിച്ചെത്തി വീടുകള്‍ ഇടിച്ചു നിരത്തി. വീടുകളുണ്ടായിരുന്ന സ്ഥലത്തു കൂടി മലവെള്ളം കുതിച്ചൊഴുകുകയാണ്. എഴുപതോളം വീടുകളിലെ കുടുംബങ്ങളെക്കുറിച്ച് യാതൊരു വിവരവും ഇന്ന് ഉച്ചവരെയായിട്ടും ലഭിച്ചിട്ടില്ല.
ചൂരല്‍മലയിലെ എച്ച്‌എംഎലിന്‍റെ ആശുപത്രിയുടെ സമീപത്തെ എസ്റ്റേറ്റ് പാടിയും നാമാവശേഷമായി. ഇവിടെ ആറു റൂമുകളിലായാണ് കുടുംബങ്ങള്‍ താമസിച്ചിരുന്നത്. മുണ്ടക്കൈയിലെ എസ്റ്റേറ്റ് പാടികളും ഉരുള്‍പൊട്ടലില്‍ തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തകർക്ക് പുഴ കടന്ന് മറുകരയിലെത്താൻ സാധിച്ചാല്‍ മാത്രമേ വ്യക്തമായ വിവരങ്ങള്‍ പുറത്തുവരികയുള്ളു.
ഉരുള്‍പൊട്ടലിനെ തുടർന്ന് പുഴയുടെ ഗതിമാറി ചൂരല്‍മല സ്കൂളിനുള്ളിലൂടെയാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. സ്കൂള്‍ കെട്ടിടത്തിന് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. എസ്റ്റേറ്റുകളില്‍ ജോലിയെടുത്തു ജീവിക്കുന്ന പാവപ്പെട്ട കുടുംബങ്ങളാണ് ഉരുള്‍പൊട്ടലിനിരയായവരിലേറെയും.