നടപടിക്കു തയ്യാറാവാനാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്,അതിന് റെഡ് അലര്‍ട്ട് വരെ കാത്തിരിക്കേണ്ടതില്ല ! കേരളത്തിനു നടപടികള്‍ കൈക്കൊള്ളുന്നതിന് പര്യാപ്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ, നടപടി എടുക്കാത്തതിനെതിരെ അമിത് ഷായും രംഗത്ത് വന്നിരുന്നു,മുഖ്യമന്ത്രിയുടെ പ്രതിരോധം പൊളിയുന്നു.
ദില്ലി : മുണ്ടക്കൈയെയും ചൂരല്‍മലയെയും തകർത്തെറിഞ്ഞ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ ജൂലൈ 30ന് കേരളത്തിനു നടപടികള്‍ കൈക്കൊള്ളുന്നതിന് പര്യാപ്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ മ്യുത്യുഞ്ജയ മഹാപത്ര.
നടപടിക്കു തയ്യാറാവാനാണ് ഓറഞ്ച് അലര്‍ട്ട് ഉദ്ദേശിക്കുന്നതെന്നും അതിനു റെഡ് അലര്‍ട്ട് വരെ കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറന്‍ തീരത്ത് ശക്തമായ മഴ പെയ്യുമെന്ന് ജൂലൈ 25ന് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. ജൂലൈ 25 മുതല്‍ 29 വരെ യെല്ലോ അലര്‍ട്ടാണ് പറഞ്ഞിരുന്നത്. 29ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കുകയും ചെയ്തു. 30ന് രാവിലെ തന്നെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. 20 സെന്റിമീറ്റര്‍ വരെ മഴ പ്രതീക്ഷിച്ചതാണ്.ഓറഞ്ച് അലര്‍ട്ട് നടപടികളിലേക്കു സജ്ജമാവാനുള്ള മുന്നറിയിപ്പാണ്. അതു കിട്ടിയാല്‍ റെഡ് അലര്‍ട്ടിനു വേണ്ടി കാക്കേണ്ടതില്ല. ഹിമാചലിനും ഉത്തരാഖണ്ഡിനും സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. മഹാപത്ര പറഞ്ഞു.
കേന്ദ്രസർക്കാർ പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടും കേരളം മുന്‍കരുതല്‍ നടപടി സ്വീകരിച്ചില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യും ഇന്നലെ രാജ്യസഭയില്‍ പറഞ്ഞിരുന്നു . നടപടിയെടുത്തിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നാലെ പ്രതിരോധവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നിരുന്നു. ജൂലൈ 30 രാവിലെ വരെ ഓറഞ്ച് അലര്‍ട്ട് മാത്രമാണ് ലഭിച്ചതെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ വിശദീകരിച്ചിരുന്നത്. ഈ പ്രതിരോധത്തെ തകർക്കുന്നതാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവിയുടെ പ്രതികരണം.