തിരുവനന്തപുരം: കൊച്ചുവേളി, നേമം റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യമാണ് കേന്ദ്ര സര്‍ക്കാർ അംഗീകരിച്ചു.
കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നുമായിരിക്കും ഇനി അറിയപ്പെടുക.
പേരു മാറ്റം അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാനത്തിന് ലഭിച്ചു കഴിഞ്ഞു. ഇതോടെ ഈ രണ്ടു സ്റ്റേഷനുകളെയും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ സാറ്റലൈറ്റ് ടെര്‍മിനലുകളാക്കാനുള്ള നടപടികള്‍ സജീവമാകും.
2023ല്‍ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് നല്‍കിയ ശുപാർശയാണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. ജൂലായ് 26നാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് കേന്ദ്രത്തിന്റെ കത്ത് കേരളത്തിന് ലഭിച്ചത്. ഇതോട് കൂടി തിരുവനന്തപുരം സെൻട്രലിന് പുറമേ രണ്ട് പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ കൂടി തിരുവനന്തപുരത്ത് ഉണ്ടാകും.
നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിനായി കോടികളുടെ പദ്ധതിയാണ് പുതിയ ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ പ്രവർത്തനങ്ങള്‍ പ്രാരംഭഘട്ടത്തിലാണ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് 9 കിലോ മീറ്റര്‍ വീതം അകലെയാണ് നേമം, കൊച്ചുവേളി സ്റ്റേഷനുകൾ ഉള്ളത്.
സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിനുകളുടെ എണ്ണം വർധിച്ച സാഹചര്യത്തില്‍ പതിനഞ്ചോളം ട്രെയിനുകള്‍ നിലവില്‍ കൊച്ചുവേളിയില്‍ നിന്നാണ് സര്‍വീസ് തുടങ്ങുന്നത്. ദിവസവും ഏഴായിരത്തോളം യാത്രക്കാര്‍ ഈ സ്റ്റേഷനെ ആശ്രയിക്കുന്നു എന്നാണ് കണക്ക്.