സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക്
പെൻഷൻ ഉൾപ്പടെയുള്ള ആനുകുല്യങ്ങൾ ലഭ്യമാകുന്നതിന് വേണ്ട യൂ.ഡി.ഐ.ഡി കാർഡ് വിതരണത്തിൽ ഉണ്ടായിട്ടുള്ള മെല്ലെ പോക്ക് അവസാനിപ്പിക്കുമെന്നും അർഹരായ അപേക്ഷകർക്കെല്ലാം ഐ.ഡി കാർഡ് എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്നും ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ഭിന്നശേഷിക്കാർ പ്രസ്തുത ഐ.ഡി കാർഡിന് വേണ്ടി സമർപ്പിച്ച അപേക്ഷകൾ ആയിരക്കണക്കിന് ഓരോ ജില്ലയിലും തീർപ്പാക്കാനുണ്ട് എന്നും മലപ്പുറം ജില്ലയിൽ മാത്രം 2018 മുതൽ സമർപ്പിച്ചിട്ടുള്ള പതിനായിരത്തിലധികം അപേക്ഷകളുണ്ട് എന്നും ഉള്ള വസ്തുത കുറുക്കോളി മൊയ്തീൻ എം.എൽ.എ മന്ത്രിയെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇടപെടൽ. ഇതിനുവേണ്ടി സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് ക്യാമ്പുകൾ സംഘടിപ്പിക്കും.ആവശ്യമെങ്കിൽ മെഡിക്കൽ ബോർഡുകളുടെ സിറ്റിംഗ് വർധിപ്പിച്ച് അപേക്ഷകൾ തീർപ്പാക്കും.
സർക്കാരിന്റെയും സമൂഹത്തിന്റെയും പരിഗണന വളരെയധികം ആവശ്യമുള്ള ഭിന്നശേഷി വിഭാഗക്കാർക്ക് യു.ഡി ഐ ഡി കാർഡ് ലഭ്യക്കാൻ കാലതാമസം നേരിടുന്നതിനാൽ അവർക്ക് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയും വൈകുകയും ചെയ്യുന്നത് ദയാരഹിതവും നീതീകരിക്കാനാകാത്തതുമായ നടപടിയായതിനാൽ ഇപ്രകാരമുള്ള വ്യക്തികൾക്ക് അപേക്ഷ സമർപ്പിച്ച് കാലതാമസം ഇല്ലാതെ ഐ.ഡി കാർഡുകൾ ലഭ്യമാക്കണം എന്ന എം.എൽ.എയുടെ ആവശ്യം പരിഗണിച്ചു എത്രയും പെട്ടെന്ന് തന്നെ കാർഡ് വിതരണം പൂർത്തിയാക്കാം എന്നും ആരോഗ്യ വകുപ്പ് മന്ത്രി ഉറപ്പ് നൽകി.