കോഴഞ്ചേരി: പൊലീസ് ഇന്‍സ്‌പെക്ടറുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ഡ്യൂട്ടി ഉപേക്ഷിച്ച് മടങ്ങിപോയ എസ്.ഐയെ മറ്റു സഹപ്രവർത്തകർ ചേർന്ന് റെയില്‍വേ സ്റ്റേഷനിലെത്തി തിരിച്ച് കൊണ്ടുവന്നു.
ജില്ലാ പോലീസ് മേധാവി തർക്കത്തില്‍ ഇടപെട്ട് ഇരുവരെയും വിളിച്ചുവരുത്തി ചർച്ച നടത്തി.
ബുധനാഴ്ച ഉച്ചക്ക് ആറന്മുള പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. എസ്.എച്ച്.ഒ പ്രവീണ്‍, എസ്‌ഐ അലോഷ്യസിനെ സ്റ്റേഷനില്‍ മറ്റുള്ളവരുടെ മുമ്പില്‍ അധിക്ഷേപിച്ച് സംസാരിച്ചതായാണ് പരാതി ഉയർന്നത്.ഇതിനെ തുടർന്ന് മാനസികമായി ബുദ്ധിമുട്ടിലായ എസ്.ഐ ഡ്യൂട്ടിക്കിടെ ഇറങ്ങിപ്പോകുകയായിരുന്നു. പിന്നാലെ എത്തിയ സഹപ്രവര്‍ത്തകരാണ് ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. വിവരം അറിഞ്ഞ എസ്.പി വി.ജി. വിനോദ് കുമാര്‍ രണ്ടു പേരെയും ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി. അലോഷ്യസിന് സ്‌റ്റേഷന്‍ മാറ്റി നല്‍കാമെന്ന് എസ്.പി അറിയിച്ചതായാണ് അറിയുന്നത്.
ഇന്‍സ്‌പെക്ടര്‍ മാനസികമായി നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് എസ്.ഐയുടെ പരാതി. ജില്ലയില്‍ മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്‌റ്റേഷനുകളിലൊന്നാണ് ആറന്മുള. മുമ്പ് ഇതേ സ്റ്റേഷനില്‍ എസ്.എച്ച്.ഒ ആയിരുന്ന മനോജ് നിരന്തരമായി ദ്രോഹിച്ചുവെന്ന് സീനിയർ സിവില്‍ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്ന് പല തവണ പരാതിപ്പെട്ടിരുന്നു. കൊടുമണ്‍ സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്ന പ്രവീണ്‍ സമീപകാലത്താണ് ആറന്മുളയിലെത്തിയത്.
വെണ്ണിക്കുളത്ത് നിന്ന് കാണാതായ വസ്ത്ര വ്യാപാരിയെ ദിവസങ്ങള്‍ക്ക് ശേഷം തിരൂരില്‍ ദുരൂഹ സാഹചര്യത്തില്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.വസ്ത്ര വ്യാപാരിയെ ജീവനോടെ കണ്ടെത്തുന്നതില്‍ എസ്.എച്ച്.ഒയുടെ വീഴ്ച സംബന്ധിച്ച പരാതികള്‍ ഉയർന്നിരുന്നു.