മലപ്പുറം: തിരൂർ ഡെപ്യൂട്ടി തഹസില്‍ദാർ പി ബി ചാലിബിനെയാണ് ബുധനാഴ്ച മുതൽ കാണാതായത്.
തിരൂർ മാങ്ങാട്ടിരി സ്വദേശിയാണ്. ബുധനാഴ്ച വൈകിട്ട് ഓഫീസില്‍ നിന്ന് ഇറങ്ങിയ ചാലിബ് വീട്ടിലെത്താൻ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു.
എട്ടു മണിയോടെ വീണ്ടും അന്വേഷിച്ചപ്പോള്‍ വളാഞ്ചേരി ഭാഗത്താണെന്നും പൊലീസും എക്സൈസുമൊത്ത് പരിശോധനയുള്ളതിനാല്‍ വീട്ടിലെത്താൻ വൈകുമെന്നും വീട്ടിലേക്ക് മെസേജ് അയച്ചു. അതിന് ശേഷം വിളിച്ചപ്പോഴൊന്നും ചാലിബിനെ ഫോണില്‍ കിട്ടിയില്ല. ഇതോടെ ബുധനാഴ്ച രാത്രി 11 മണിയോടെ കുടുംബം അന്വേഷണം ആരംഭിച്ചു.
കണ്ടെത്താൻ സാധിക്കാതെ വന്നതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ ചാലിബിന്റെ ഫോണ്‍ സ്വിച്ച് ഓഫും ആയി. വ്യാഴാഴ്ച രാവിലെ 6.55 ന് ഫോണ്‍ വീണ്ടും ഓണായെങ്കിലും വൈകാതെ വീണ്ടും ഓഫായി.ഓണായ സമയം ഫോണിന്റെ ലൊക്കേഷൻ കാണിച്ചത് കോഴിക്കോടാണെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. പൊലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ ചാനിബ് പറഞ്ഞതനുസരിച്ച് തലേദിവസം രാത്രി പൊലീസും എക്‌സൈസും ചേർന്നുള്ള പരിശോധന നടന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.