കോഴിക്കോട്: ആദർശ സംരക്ഷണ സമിതി ഉന്നയിച്ച വിഷയങ്ങള്‍ ചർച്ച ചെയ്യാൻ തയ്യാറായി സമസ്ത. ചർച്ചക്ക് തയ്യാറെന്ന് സമസ്ത അറിയിച്ചതോടെ ഇന്ന് മലപ്പുറത്ത് നടത്താനിരുന്ന വാർത്താസമ്മേളനം ലീഗ് അനുകൂല വിഭാഗം നടത്തിയില്ല
മുശാവറക്ക് മുന്നോടിയായി പ്രശ്‌നങ്ങള്‍ ചർച്ച ചെയ്യാമെന്നാണ് സമസ്ത ആദർശവേദി നേതാക്കളെ സമസ്ത അറിയിച്ചു. സമസ്ത മുശാവറ യോഗം ചേരുന്നത് ഈ മാസം 11നാണ്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ച ഉമർ ഫൈസിക്കെതിരെ നടപടിയെടുക്കുക, സുപ്രഭാതം പത്രത്തിന്റെ സിപിഎം അനുകൂല നിലപാട് തിരുത്തുക തുടങ്ങിയ വിഷയങ്ങളാണ് ലീഗ് അനുകൂലികള്‍ പ്രധാനമായും ഉന്നയിക്കുന്നത്. സമസ്തയിലെ ഒരു വിഭാഗം നേതാക്കള്‍ സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നും ഇവർ ഉന്നയിക്കുന്നുണ്ട്.
സമസ്തയിലെ ലീഗ് അനുകൂലികള്‍ കോഴിക്കോട് യോഗം ചേർന്നാണ് സമസ്ത ആദർശ സംരക്ഷണ സമിതി രൂപീകരിച്ചത്. എം.സി മായിൻ ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂർ, പി.എ ജബ്ബാർ ഹാജി, അബ്ദുറഹ്മാൻ കല്ലായി തുടങ്ങിയവരാണ് ആദർശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ളത്. സമസ്തയില്‍ ഏറെ നാളായി തുടരുന്ന തർക്കം പരസ്യമായ പോരിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ ഇടപെടല്‍. സമസ്തയുടെ പോഷകസംഘടനാ നേതാക്കള്‍ ഇരുചേരിയായി തിരിഞ്ഞ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാനാവില്ല. ഉമർ ഫൈസിയെ മുശാവറയില്‍നിന്ന് നീക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ എത്രത്തോളം പ്രായോഗികമാണ് എന്നതും കണ്ടറിയേണ്ടതുണ്ട്.