തിരുവനന്തപുരം: കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു
കേരളത്തില്‍ ഭരണ, പ്രതിപക്ഷ സംഘടനകള്‍ വേറെ വേറെ ആണ് പണിമുടക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെ ഐഎൻടിയുസി, എസ് ടി യു ഉള്‍പ്പെടെയുള്ള യുഡിഎഫ് സംഘടനകളും പ്രതിഷേധിക്കും. ഈ സാഹചര്യത്തില്‍ ഏതൊക്കെ മേഖലകളെ പണിമുടക്ക് ബാധിക്കുമെന്നും ഒഴിവാക്കുമെന്നും പരിശോധിക്കാം.
കെഎസ്‌ആർടിസി ജീവനക്കാർ പണിമുടക്കില്‍ ഭാഗമാകില്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേശ് കുമാർ പറഞ്ഞിരുന്നു. എന്നാല്‍, മന്ത്രിയെ തള്ളി യൂണിയനുകള്‍ രംഗത്തെത്തിയതോടെ കെഎസ്‌ആർടിസിയും ഓടാൻ സാദ്ധ്യതയില്ല. എന്നാല്‍ ആർ സി സി - മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളെ പണിമുടക്ക് ബാധിച്ചേക്കില്ല. മാത്രമല്ല, ഓട്ടോ, ടാക്‌സി സർവീസുകള്‍ ഉള്‍പ്പെടെ മുടങ്ങുന്നതിനാല്‍ സ്വന്തം വാഹനമില്ലാതെ പുറത്തേക്ക് യാത്രചെയ്യാനാകില്ല.ചിലപ്പോൾ അതും തടസം നേരിട്ടേക്കും.അത്യാവശ്യ യാത്രകൾ അല്ലാത്തത് ഒഴിവാക്കുന്നതായിരീക്കും ഉചിതം.
കേന്ദ്ര - സംസ്ഥാന സർക്കാർ ഓഫീസുകള്‍, കളക്‌ടറേറ്റുകള്‍ എന്നിവ പ്രവർത്തിക്കില്ല. ബാങ്ക് സേവനങ്ങളും തടസപ്പെടും. എല്‍ഐസി, മറ്റ് ഇൻഷുറൻസ് സേവനങ്ങള്‍ എന്നിവയും ഉണ്ടായിരിക്കില്ല. സ്‌കൂള്‍, കോളേജ് അദ്ധ്യാപകരും പണിമുടക്കിന്റെ ഭാഗമാണ്. അതിനാല്‍, സ്‌കൂളും കോളേജുകളും പ്രവർത്തിക്കില്ല. എന്നാല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗിമായി അവധി പ്രഖ്യാപിച്ചിട്ടില്ല. കൊറിയർ സർവീസ്, ടെലികോം സേവനങ്ങള്‍ എന്നിവയും പണിമുടക്കും. കടകമ്ബോളങ്ങള്‍ പൂർണമായും അടഞ്ഞുകിടക്കും. മാളുകളും പ്രവർത്തിച്ചേക്കില്ല.
അതേസമയം, അവശ്യ സർവീസുകള്‍ മാത്രം പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാല്‍, പത്രം, ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍, ജലവിതരണം, അഗ്നിശമന സേവനങ്ങള്‍ എന്നിവയെ പണിമുടക്ക് ബാധിക്കില്ല. വിമാനത്താവളങ്ങളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കും പോകുന്ന വാഹനങ്ങള്‍, മുൻകൂട്ടി നിശ്ചയിച്ച വിവാഹം, ടൂറിസം മേഖല എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റസ്റ്ററന്റുകള്‍ പ്രവർത്തിക്കില്ലെങ്കിലും താമസ സൗകര്യമുള്ള ഹോട്ടലുകളെ ബാധിക്കില്ല.