തൃശ്ശൂർ : വിവരങ്ങള്‍ പൗരന് ക്രമമായി ലഭ്യമാകുന്ന വിധത്തില്‍ ഫയലുകള്‍ സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഓഫീസ് മേധാവിക്കാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.
കെ എം ദിലീപ്. കലക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് വിവരങ്ങള്‍ ലഭ്യമല്ല, വിവരങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്നീ മറുപടികള്‍ പറഞ്ഞ് വിവരങ്ങള്‍ നിരസിച്ചാല്‍ ഓഫീസ് മേധാവിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മാത്രമല്ല ഫയലുകള്‍ കൈകാര്യം ചെയ്യുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കും വിവരാവകാശ നിയമം അറിഞ്ഞിരിക്കണം. സമയബന്ധിതമായി വിവരങ്ങള്‍ ലഭ്യമാക്കുക എന്നത് ജനങ്ങളുടെ അവകാശമാണ്. നിയമം അനുശാസിക്കുന്ന വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിവരങ്ങള്‍ നല്‍കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിറ്റിങില്‍ പരിഗണിച്ച 30 കേസുകളില്‍ 26 എണ്ണം തീർപ്പാക്കി. നാല് എണ്ണം അടുത്ത സിറ്റിങ്ങിനായി മാറ്റി വെച്ചു. റവന്യു, പൊലീസ്, തദ്ദേശസ്വയംഭരണം, പിഡബ്ല്യൂഡി, കെഎസ്‌ഇബി, ദേവസ്വം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്.


